Thursday, September 1, 2011

അകത്തൊഴുത്ത്




പിണ്ണാക്കും പരുത്തിക്കുരുവും
ഇഷ്ടമല്ല.
പുല്ലുള്ള പറമ്പിൽ ചെന്ന്
തിന്നാനാണിഷ്ടം.
അവിടെ കെട്ടിനോക്കി
എന്നിട്ടും രക്ഷയില്ല.
അമറിക്കൊണ്ടിരിക്കയാണ്.
ആവലാതിയാണോ..?
വിശപ്പാണോ..?
അകിടുചുരന്നതാണോ..?
കറവവിരൽ
സ്പർശിക്കണമോ..?
ചന്ദ്രനെ കാണാഞ്ഞാണോ..?
നക്ഷത്രത്തെ വേണമോ.?
പൂ വേണോ..?
കായ വേണോ..?
പാടണോ, ഓടണോ..?
മോഹമാണോ..?
ഭംഗമാണോ..?
വയറ്റുവേദനയാണോ..?
മുട്ടുവേദനയാണോ..?
ഒന്നും തിരിച്ചറിയാനാവുന്നില്ല.
ദാസൻ കരുതിയതു പോലെ
സംഗീതാത്മകം
എന്നു കരുതാനേ ഒക്കൂ...


Tuesday, August 30, 2011

സങ്കടങ്ങളുടെ തക്ബീര്‍





അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....
മഹാനായ ദൈവമേ....
മഹാനായ ദൈവമേ...
ഞങ്ങള്‍ കുമ്പിടുന്നേന്‍
ഞങ്ങളെ
വര്‍ഗീയവാദിയെന്നു വിളിക്കല്ലേ...
തീവ്രവാദിയെന്നു
കൈയ്യാമം വയ്ക്കല്ലേ....
ഭീകരവാദിയെന്നു
തോക്ക് ചൂണ്ടല്ലേ....
ഞങ്ങള്‍ തേടുന്നത് നിന്നെ മാത്രം..
നിന്നിലുടെ
പ്രപഞ്ചപ്പൊരുള്‍ തേടുന്നു.....
നീയാണെന്ന് ഭാവിച്ച്
ഒരുവന്‍ വന്നാല്‍
തെരുവില്‍ അഭയം തേടും.
തോളോടുതോള്‍ ചേര്‍ന്ന്
നമസ്കരിക്കും.
ഞങ്ങള്‍ പട്ടിണിയറിഞ്ഞത്
പടപ്പുകളെയറിയാന്‍..
കൈയ്യുയര്‍ത്തിയത്
സഹോദരങ്ങളെ കാണിച്ചുതരാന്‍.
സ്നേഹമാണ് സക്കാത്തായി നല്കിയത്.
പിറവിയിലും മൃത്യുവിലും
ദര്‍ശിക്കുന്നത് നിന്‍റെ മുഖം മാത്രം.
പക്ഷിയിലും പൂമ്പാറ്റയിലും
നിന്‍റെ നിശ്വാസം കേള്‍ക്കുന്നു.
സങ്കടങ്ങളുടെ തക്ബീര്‍
എല്ലായ്പ്പോഴും ഒഴുകുന്നു.
അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....


Monday, August 29, 2011

നാളെ...നാളെ




ഇന്നത്തെ അത്താഴം
നിന്റെ ഇറച്ചികൊണ്ട്...
നാളെ എന്റെ
രക്തമെടുത്തോളൂ....
ഇന്ന് നിന്റെ ഹ്യദയം
കടം തരണം.
നാളെ എന്റെ
കരളെടുത്തോളൂ....
വേഗമാവട്ടെ....
വേഗമാവട്ടെ....
നാളത്തെ പ്രഭാതം
നിന്റേതാണ്.....

Saturday, August 27, 2011

കഥയ മമ*




വെളുത്ത ചുവരിന്നു പുറത്തെ
ഇരുണ്ട തെരുവ്.
കടൽക്കുപ്പായവും
തിരത്തോർത്തുമിട്ട
വ്യദ്ധൻ.
അകത്തെത്തിനോക്കുന്ന
ഓറഞ്ചുനിറമരങ്ങൾ,
കാതു കൂർപ്പിച്ച
കുഞ്ഞുതലകൾ.
ഒരുവന്ന് ഇളം നീല കുപ്പായം
മറ്റവന്ന് കടും നീലക്കുപ്പയം
ഇരുട്ടിന്റെ നിറമുള്ളൊരുവൻ.
വായുവിൽ ചുറ്റുന്ന
വ്യദ്ധവിരലുകൾ :
കഥയ മമ..കഥയ മമ..


ഓറഞ്ചുനിറനാരികള്‍ക്കിപ്പുറം  
കാവി ഷാൾ പുതച്ച ഒരുവൾ.
തുഞ്ചന്റെ തത്തയുടെ
രൂപമാർന്നവൾ.
ഉരലിന്നു മുൻപിലെ ഉടൽ.
ചെമ്പിച്ച മൺകുടം.
ആവി വിസർജ്ജിക്കുന്ന
മൺച്ചട്ടി.
അടുപ്പിന്റെ മുറുമുറുപ്പ്:
കഥയ മമ....കഥയ മമ..
...............................................................

*അമൃത ഷേർ ഗില്‍ -ന്റെ
The  Ancient Story Teller
എന്ന ചിത്രം കണ്ടപ്പോൾ എഴുതിയത്

Monday, August 22, 2011

നടത്തം


എങ്ങോട്ട് പോകുമെന്നോര്‍ക്കുമ്പോള്‍
അസംഖ്യം വഴികള്‍ തെളിയുന്നൂ....
മുന്‍ഗാമികള്‍ നടന്നു തീര്‍ത്ത
വഴികള്‍ വീണ്ടുമളക്കണോ..?
കല്ലുകൾ കൂർത്തുനിൽക്കും വഴിയിൽ
കയറി വേദനിക്കണോ..? 
പ്യഷ്ടം ചീർത്ത തെങ്ങി-
നിടയിലൂടെ നൂഴണോ..? 
കൊയ്യാറായ കമ്പിക്കാലിന്‍
നിഴല്‍പറ്റണോ..?
ഒറ്റയാന്‍ നെൽച്ചെടിയെ
ചാടിക്കടക്കണോ....?
എന്തുതന്നെയായാലും 
നില്‍ക്കാനാവില്ലൊരിടത്തും.
നടത്തമാണ് ലക്‌ഷ്യം 
പാദമേ, പുറപ്പെടുക. ..

Saturday, August 6, 2011

മരുന്ന്





ഡോക്ടർ,
വിശക്കാതിരിക്കാൻ ഗുളികയുണ്ടോ..?
മാർക്കറ്റിൽ അലയണ്ടല്ലോ.......
നേരാന്നേരം കൊത്തിയരിഞ്ഞ്
പുഴുങ്ങണ്ടല്ലോ......
വായയ്ക്കും ഒരു വിശ്രമമാവുമല്ലോ..
ഡോക്ടർ,
ദാഹം തോന്നാതിരിക്കാൻ മരുന്നുണ്ടോ..?
കിണർ കുഴിക്കണ്ടല്ലോ......
പൈപ്പിന്ന് ചുവട്ടിൽ നിൽക്കണ്ടല്ലോ..
ബോട്ടിൽ കൊണ്ടുനടക്കണ്ടല്ലോ....
ഡോക്ടർ,
വികാരങ്ങളെ നിയന്ത്രിക്കാൻ
മരുന്നുണ്ടോ..?
സ്പർശിച്ച് രോഗങ്ങൾ
വരുത്തണ്ടല്ലോ....
ചുംബിച്ച് വായ്നാറ്റം
പകർത്തണ്ടല്ലോ....
ആലിംഗനമെന്ന അഭ്യാസം
ഒഴിവാക്കാമല്ലോ....
ഡോക്ടർ,
കാഴ്ച്ചയും കേൾവിയും
ഒഴിവാക്കാൻ മരുന്നുണ്ടോ..
മരങ്ങളെ കാണണ്ടല്ലോ....
പക്ഷികളെ കേൾക്കണ്ടല്ലോ..
വെയിലും മഴയുമേൽക്കണ്ടല്ലോ..
ഡോക്ടർ,
സ് നേഹമുറയാതിരിക്കാൻ
മരുന്നുണ്ടോ.....
വർത്തമാനം പറയേണ്ടല്ലോ..
ചിരിക്കണ്ടല്ലോ..
കരയേണ്ടല്ലോ..
എനിക്കീ സ്വന്തം ശരീരം മതി.
ഒരു ഗുളിക തരൂ ,ഡോക്ടർ......


Saturday, July 16, 2011

ശബ്ദങ്ങൾ



മഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..

Sunday, July 10, 2011

മമ മലയാലം(ക്ലാസ്സിക്)




മലയാലമേ,
വേര്‍  ഡിഡ് യൂ ഗോ..?
വാട്ട് ഹാപ്പന്‍ഡ്  റ്റൂ  യൂ ..?
ണ്‍, വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും വേദനയോടെ 
നിന്നെ വെയിറ്റ് ചെയ്യുന്നു....
മമ്മ നിനക്ക്
മില്‍ക്ക് തരാഞ്ഞിറ്റാണോ
കോമ്പ്ലാന്‍ തരാഞ്ഞിറ്റാണോ
ഗ്രാന്‍മ  ടീവി കാണാന്‍ 
സമ്മതിക്കാഞ്ഞിറ്റാണോ
റ്റാറ്റാ പോലും പറയാതെ
നീ പൊയ്ക്കളഞ്ഞത്..?
പപ്പ നിന്നെ വിക്കനെന്ന്
ജോക്കായി വിളിച്ചതിനോ..?
അത് നീ ഇംഗ്ലീഷ്
പ്രോപ്പറായി പ്രൊനൌണ്‍സ്
ചെയ്യാഞ്ഞിറ്റല്ലേ..?
ണ്‍ ,വേഗം തിരിച്ചുവരിക
ഇനി നിനക്കിഷ്ടമില്ലാത്ത ജോക്ക്
ആരും പറയില്ല.
ലിറ്ററേച്ചർ ബുക്സ് കൊണ്ടുനടന്നതിന്ന്
ആരും ഓൾഡ്മാനെന്ന് മോക്ക് ചെയ്യില്ല.
നീ ഷൂവിടാതെ വാക്ക് ചെയ്തോളൂ...
ഡേര്‍ട്ടീ എര്‍ത്ത്  ഡ്രസ്സിൽ ചേര്‍ത്തോളൂ....
മിസ്റ്റര്‍ തുഞ്ചനെയോ
മിസ്റ്റര്‍ കുഞ്ചനെയോ
ചെന്ന് കണ്ടോളൂ......
പ്രവാസിയായി വില്ലേജിലെങ്ങും
വാൻഡര്‍ ചെയ്തോളൂ ...
ഇനി നിന്നെ ആരും വാണ്‍  ചെയ്യില്ല
ണ്‍ , വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും
നിനക്ക് വാല്യുയബ്ൾ പ്രസന്റ്സ്
വാങ്ങിച്ചിറ്റുണ്ട്...
ടച്ച് സ്ക്രീൻ മൊബൈൽ,
ബർമുഡാസെറ്റ്,
ലൈസൻസ്ഡ് റിവോൾവര്‍ ....
അങ്ങനെയങ്ങനെ........
ണ്‍ ,വേഗം തിരിച്ചുവരിക...


Sunday, May 22, 2011

വാലാട്ടം



ഈ വാല്‍
ഇടത്തോട്ടും വലത്തോട്ടും  ആടുന്നത്
എന്റെ  ഇച്ച്ചാനുസരണമല്ല  .
കാറ്റിന്‍ഗതിക്ക്  തൂറ്റുകയാണോ     
എന്നറിയില്ല.
സൌഹൃദത്തിന്‍ വീശലാണോ
എന്നറിയില്ല.
വിഷ്ണുലോകത്തേക്കുള്ള
വീഴ്ച്ചയാണോ ..?
അന്യന്റെ കണ്മുനകളെ
അനുസരിക്കയാണോ ..?
ഒന്നുമെനിക്കറിയില്ല .
ഞാന്‍ സ്വയം ശപിക്കയാണ്
ആരുപേക്ഷിച്ച   ചാട്ടവാറാണിത്...?
ആര് ചുരുട്ടിയിട്ട  ഉറുമിയാണിത് ..?
ഏതു മന്ത്രവാദി തൊടുത്തുവിട്ട
കൈലേസാണിത്..?
ആയിരം വര്‍ഷം കുഴലിട്ടിടും  
പല്ലിന്‍ശൌര്യം  കൊണ്ട്  രാകിയിട്ടും
നടുക്കടലില്‍ചെന്ന്  നക്കിയിട്ടും
നിവരാതെയിരിക്കുന്നീവാല്‍ ....
ഞാന്‍ കോപം കൊണ്ട് വിറയുമ്പോഴും
കേമറയ്ക്ക്  പോസ്സ് ചെയ്യുകയാണ്.....
വേട്ടക്കാരന്റെ  മുന്‍പില്‍ ചെന്നാലും
തൊഴുതുനില്ക്കുന്നീവാല്‍ ......
എന്നിലെ പ്രാചീനമായ ആസക്തികള്‍ പോലും
കുരയാവാതെ...
വാലായി ആടുകയാണിപ്പോള്‍ .....


Saturday, May 21, 2011

വെണ്‍ചാറ്റല്‍



വെള്ളത്തുണിയില്‍
പള്ളിക്കാട്ടിലെടുത്ത
വെളുത്ത നക്ഷത്രം .
വെള്ളപ്പല്ല് കൊഴിഞ്ഞ
നൊണ്ണ്  കാട്ടി
വെളുക്കനെയുള്ള  ചിരി .  
വെള്ളക്കാച്ചിത്തുണിയുടെ
കോന്തലയില്‍ സഞ്ചരിക്കാറുള്ള
വെള്ളയപ്പം .
മൌനം കുടിച്ച്  ശീതം  പിടിച്ചവനെ
തുവര്‍ത്താറുള്ള  വെള്ളത്തട്ടം .
വെണ്ന്മയാര്‍ന്ന ആകാശത്തിനു കീഴെ
പൊടിഞ്ഞു തീര്‍ന്ന
വെ(പെ)ണ്‍ചാറ്റല്‍ .

ബന്ദ്



സൂര്യനുദിച്ചു
കാറ്റ്  വീശി
പക്ഷികള്‍ പാടി 
മണ്ണിര മണ്ണ് തിന്നു

കൈകാല്‍  ചലിച്ചില്ല
വാഹനമിരമ്പിയില്ല
ചുവര്‍ ശബ്ദിച്ചില്ല
അടുപ്പ്  അണഞ്ഞില്ല    

Friday, May 20, 2011

കാത്തിരിപ്പ്


മേഘമേ.........
കടലില്‍  പിറന്നവനേ.....
ഭുമിയിലെ രക്തത്തിന്റെ
അഴിമുഖമേ........
എന്റെ തലയില്‍ നിപതിക്കു......
തലച്ചോറില്‍ പുക്കള്‍ വിടര്‍ത്തൂ ...
പാദത്തില്‍ പച്ചകള്‍ മുളപ്പിക്കു.....
മരുഭുമിയിലെ മണ്‍കോലമെന്നു
കുട്ടികള്‍ ശപിക്കാതിരിക്കാന്‍
അപ്പൂപ്പന്‍ താടിയെന്നൂ-
തിപ്പറത്താതിരിക്കാന്‍   
നീരമ്പ്  തൊടുക്കൂ .........

Tuesday, May 17, 2011

മാ നിഷാദ





ആല്‍മരചില്ലയിലൊരു കിളി
സ്റ്റഫ് ചെയ്തപോലെ ..........
ഇലകളിലെ മഴവില്ലെങ്ങുപോയി ..... ?
പൊക്കിള്‍ക്കൊടിയുടെ പച്ചയും   
ജരാനരകളുടെ സുര്യവെളിച്ചവും 
എങ്ങുപോയി .........?
ഓര്‍മ്മകളുടെ കാറ്റുവീശാതെ
വായ്ത്താരിയില്ലാതെ
ഇലത്തുമ്പൊരമ്പ് .....
പത്തിവിടര്‍ത്തിയ സര്‍പ്പവേരിലെ
ത്മീകവും
സ്റ്റഫ് ചെയ്ത പോലെ....   

Saturday, May 7, 2011

ഡെമോക്രസി







കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ചെമ്പോത്ത്   ങ്കുക്ക്  ങ്കുക്ക്  എന്നു വിളികേട്ടു.
അന്നേരം ഒരു  മൈന ക്രീ ക്രീ എന്നു സന്തോഷിച്ചു.
കുളക്കോഴി  കുവക്ക് കുവക്ക്  എന്ന് മറുകണ്ടം ചാടി
കരിയിലക്കിളി ചീക്കീ പീക്കീ ബഹളം വച്ചു
ഓലത്തുമ്പിലെ  ഓലഞ്ഞാലി
കൊക്രീന്‍  പൊക്രീന്‍  എന്നു നിഷേധിച്ചു .
അടയ്ക്കാപക്ഷി ച്വുഉയി ശബ്ദത്തോടെ
മരക്കൊമ്പ്  വിട്ടുപോയി.

Saturday, April 23, 2011

വീട്




വരൂ,എന്റെ വീട് കാണൂ....
പ്ലാസ്റ്റിക്ക് വിരിച്ചിട്ടുണ്ട്,
നിലം തൊടാതെ കയറിവരാം.
ഇരുന്നു കാണാം,
ചുവരില്‍ തളച്ച പ്രക്യതിചിത്രങ്ങളെ.
ഏസി ഓണ്‍ ചെയ്തിട്ടുണ്ട്.
തണുപ്പിക്കാം,ചിന്തകളെ, വികാരങ്ങളെ.
ചതുരപ്പെട്ടി ഓണ്‍ ചെയ്യാം.
യുദ്ധം നേരില്‍ കണ്ട് രസിക്കാം.
അവയവങ്ങളറ്റ് വീഴുന്നവരോട്
നേരിട്ടല്ലാതെ സഹതപിക്കാം.
കുടിക്കാം കുഴല്‍ വെച്ച്,
മാങ്ങ,നാരങ്ങ,പൈനാപ്പിള്‍
ചങ്ങാതിക്ക് പകരം ഞാന്‍ സ്ഥാപിച്ച
ള്‍ക്കണ്ണാടിയില്‍ നോക്കാം.
കാണാം ,നിങ്ങളെ മാത്രം.....
വരൂ... അകത്തു വരൂ.....

കുഞ്ഞിരാമേട്ടനും ഉണ്ണിയാര്‍ച്ചയും





നിലവറയിലെ ഉറുമി കൈയിലെടുക്കുക.
ഈ കരിമീന്‍ നാലു തുണ്ടമാക്കുക.
ഈ വാള്‍ കൈയിലെടുക്കുക.
തോരനു വേണ്ട പച്ചക്കറി നന്നായരിയുക.
ഈ ചുരിക കൈയിലെടുക്കുക
വഴിയേ പോണ നോട്ടം തുരന്നെടുക്കുക
അലമാരയിലെ ഫുള്‍ക്കയ്യ് ഷര്‍ട്ട് സമ്മാനം തരാം.

Thursday, April 21, 2011

എന്‍ഡ്, ഈ സള്‍ഫാന്‍





ഞങ്ങടെ തലകള്‍
കയറ്റിയയക്കേണ്ട
കശുവണ്ടിയല്ല,ഫലങ്ങളല്ല..
ഞങ്ങടെ കൈകള്‍
തോക്കുകളല്ല..
ഞങ്ങടെ കാലുകള്‍
വിഷസിലിണ്ടറല്ല.
ഞങ്ങടെ പാദം
മൂവുലകുമളക്കേണ്ട ഡോളറല്ല.
ഞങ്ങടെ കണ്ണുകള്‍
നാണയച്ചിഹ്നമല്ല.
ഞങ്ങടെ കാതുകള്‍
വിഷകുപ്പികളല്ല.
ഞങ്ങടെ ഞരമ്പുകള്‍
മരുന്നുതളിക്കും കുഴലുകളല്ല
പുസ്തകം പിടിക്കാനും
കൈക്കോട്ട് പിടിക്കാനും
ജീവിതം കുറിക്കാനും.
മണ്ണിനെയറിയാനും

ഞങ്ങള്‍ക്കുവേണമീ ശരീരം
ഞങ്ങടെ സ്വന്തം ശരീരം.

Wednesday, April 20, 2011

പുക


മുറ്റത്ത് പഴുത്തിലകള്‍ വീണത്
അവള്‍ കണ്ടില്ലേ....
പുല്ല് വളര്‍ന്നതറിഞ്ഞില്ലേ....
അവള്‍  എന്തു ചെയ്യുകയാണ്....
ഉപ്പുപാത്രത്തില്‍ കിടക്കയാണോ....
എണ്ണയില്‍ പൊരിയുകയണോ....
കടുകുമണിയുടെ പിറകെ ഓടുകയാണോ....
അടുപ്പിനോട് കലഹിക്കയാണോ.....
പുകക്കുഴലിലൂടെ നൂണിറങ്ങിവന്ന പുക
മുറ്റം മുഴുവന്‍ പടരുന്നല്ലോ..!!
ഇനി എന്തു ചെയ്യും....!!
തിരഞ്ഞു ചെല്ലണമോ..?
കാണ്മാനില്ലെന്ന്
പരസ്യം കൊടുക്കണമോ..?

Saturday, April 16, 2011

കടല്‍പ്പരപ്പ്


“ഈ നീലപ്പരപ്പ് നിന്റെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട് കേട്ടോ.
പക്ഷേ എനിക്ക് അതിന്റെ ആഴം കാണാന്‍ സാധിക്കുന്നില്ല.“
അയാള്‍ കാറ്റിലുലയുന്ന അവളുടെ സാരിത്തുമ്പ്
മുഖത്ത് ചേര്‍ത്തുകൊണ്ട് പറഞ്ഞു.
അപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു
“നിങ്ങള്‍ പറയുന്നത് നേരോ? എനിക്ക് വിശ്വാസം വരുണില്ല്യ,
ഇന്ന് രാവിലെ കൂടി അമ്മ പറഞ്ഞത് എന്റെ കണ്ണില്‍ നിറയെ മറുകുകളാണെന്നാണ്.എന്റെ നോട്ടം ഏറ്റാല്‍ ചെടികള്‍ പോലും വാടിക്കരിഞ്ഞുപോകുവത്രേ......“
അയാള്‍ അവളുടെ ദേഹത്തോട് കൂടുതല്‍ ചേര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു:
“നിന്റെ അമ്മയ്ക്കറിയാഞ്ഞിട്ടാണ്, നിന്റെ നോട്ടമേറ്റാല്‍ ചെടികള്‍ പോലും പൂക്കും.പൂവുകളില്‍ ആയിരം കണ്ണുകള്‍ വിടര്‍ന്നേക്കും...“.
അവള്‍ വായ പൊളിച്ചുനിന്നു.
“എനിക്ക് മനസ്സിലാവിണില്ല്യ,ഇപ്പറഞ്ഞതൊന്നും.അമ്മ രാവിലെ പറഞ്ഞതോര്‍മ്മീംണ്ടെനിക്ക്.
എന്റെ കണ്ണു കൊണ്ടിട്ടാണത്രേ,കഴിഞ്ഞകൊല്ലം പശൂംന്റെ കറവ് നിന്നുപോയത്.ഇക്കൊല്ലം മാവ് കായ്ക്കാഞ്ഞത് ഞാന്‍ നോക്കിട്ടാണത്രേ......."
അയാളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.
“നിന്റെ അമ്മയ്ക്കെന്തറിയാം?നിന്റെ കണ്ണുകളില്‍ മാത്രമല്ല,കവിളിലും ചുണ്ടിലുമെല്ലാം ഈ കടല്‍ പ്രതിഫലിക്കുന്നുണ്ട്.അസ്തമയസൂര്യന്റെ ചുവപ്പാണ് നിന്റെ ദേഹം... അതെല്ലാം മതിവരുവോളം കാണണമെനിക്ക്.നീ എന്റെ കൂടെ പോരുന്നോ?."-.കിലുങ്ങിച്ചിരിയില്‍ അവസാനിപ്പിച്ച് അയാള്‍ ചോദിച്ചു.അന്നേരം അവള്‍ നിലവിളിച്ചു:
“ഹെന്റമ്മോ? ചായക്കടയില്‍ പാല് കൊടുക്കാന്‍ വന്നതാണു ഞാന്‍.അഞ്ചുമണിക്കുമുന്‍പ് വീട്ടിലെത്തിയില്ലേല്‍ അമ്മ ചീത്തപറയും.ആണുങ്ങളോട് വര്‍ത്തമാനം പറഞ്ഞിനെന്നറിഞ്ഞാല് ചെലപ്പോ ,തല്ലുകേം ചെയ്യും..ഞാന്‍ പോവ്വാ...“
അവള്‍ എഴുന്നേറ്റ് സാരി നേരെയാക്കി തിരിഞ്ഞുനോക്കാതെ പൂഴിപ്പരപ്പിലൂടെ നടന്നു.
അയാള്‍ മരവിച്ചുനിന്നു.
തിരമാലകള്‍ അയാളെയും കടന്ന് അവളുടെ കാലടികളെ മായ്ച്ചുകളയാനായി കുതിച്ചുചെന്നു.

Thursday, April 14, 2011

കണി





ല വീടുകളില്‍ നിന്നുവന്ന്
പ്ലാസ്റ്റിക്ക്കൂടിനുള്ളില്‍
ഒത്തുചേര്‍ന്ന
ഉണ്ണിയപ്പങ്ങളിലൊന്ന്
പറഞ്ഞു:
ഉണ്ണിമോള്‍ എന്നെ
വീട്ടീന്നു പുറത്താക്കിയതാണ്.
രാവിലെ മുതല്‍ അവള്‍ക്ക്
തിരക്കായിരുന്നു.
ഓട്ടുരുളിയിലെ ഫലക്കണിക്കണ്ട്,
ഉണ്ണിക്കണ്ണനെക്കണ്ട്
നേരം കളഞ്ഞതല്ല.
അമ്മമ്മ കൈവെള്ളയില്‍
വെച്ചുകൊടുത്ത നാണയത്തുട്ടിനെ
ഓമനിച്ചല്ല.
ഉടുപ്പിന്റെ വര്‍ണ്ണവിസ്മയങ്ങളില്‍
കണ്ണുമേയ്യിച്ചല്ല.
കൊച്ചനിയനെ വിരലില്‍ തൂക്കി
അടുത്ത വീട്ടില്‍ പോയതല്ല.
രാവിലെ മുതല്‍
ചെവിയ്ക്കല്‍ തിരുകിയ സെല്ലില്‍
യെസ്സ്,നോ,ഹായ് ഡാ 
ര്‍ക്കിക്കയായിരുന്നു.
എന്നെയൊന്ന് രുചിച്ചുനോക്ക്
എന്നു പറഞ്ഞതിനാണ്
ഇറക്കിവിട്ടത്.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ചൈനീസ്സ്പ്പടക്കങ്ങളുടെ
പിറുപിറുപ്പ് കേട്ടുമടുത്താണ്
ഞാനിറങ്ങിപ്പോന്നത്.
കഴിഞ്ഞകൊല്ലംവരെ
നാട്ടുപടക്കങ്ങള്‍ എന്നോട്
മുഴക്കത്തോടെ സംസാരിച്ചിരുന്നു.
ഉടുപ്പ് നന്നായിട്ടുണ്ട്
എന്നു പ്രശംസിച്ചിരുന്നു.
ഞാന്‍ കൊടുത്ത മധുരം
നുണഞ്ഞിരുന്നു.
അധികനേരം എണ്ണയില്‍ക്കിടന്ന്
കറുക്കല്ലേ എന്ന്  ശാസിച്ചിരുന്നു.
നിറന്ന് ചിരിച്ചിരുന്നു.
ഇതിപ്പോള്‍ മുറുമുറുപ്പ് മാത്രം.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ഫ്രിഡ്ജില്‍നിന്നാണു
ഞാന്‍ വരുന്നത്.
കഴിഞ്ഞാഴ്ച്ച
ചേച്ചിയുണ്ടാക്കിവെച്ച്
പോയതാണെന്നെ.
വീട്ടിലുള്ള ചേട്ടന്‍
പലപ്രാവശ്യം ഫ്രിഡ്ജ്
തുറന്നതാണ്.
എന്നെ കൊണ്ടുപോകുമെന്ന്
ഞാന്‍  കൊതിച്ചു.
ഫ്രീസറിലെ
അലിവുള്ള ചങ്ങാതിയെ
പലവട്ടം കൊണ്ടുപോയി.
കുടവയറുള്ള ബോട്ടില്‍ച്ചേട്ടനെ
പലവട്ടം സേവിച്ചു.
എന്നെമാത്രം..എന്നെമാത്രം...
ശീതം വന്ന് പനിപിടിക്കുമെന്ന്
തോന്നിയപ്പോഴാണിറങ്ങിയത്....

ഇതെല്ലാം കേട്ട്
മാങ്കൊമ്പിലിരുന്നൊരു കാക്ക
ഉണ്ണിയപ്പങ്ങളെ
കണികാണാനെത്തി.
................................

Saturday, April 9, 2011

ആള്‍ മറയില്ലാത്ത കിണര്‍






ള്‍ മറയില്ലാത്ത കിണര്‍
മൂടണമോയെന്ന് രണ്ട് പക്ഷം
കിണറായാല്‍
ദൂരെ നിന്നേ കാണണമത്രേ..
അപകടം മാടിവിളിക്കുമത്രേ..
വാക്കിന്റെ ഉച്ചഭാഷിണിയാണ് മറ.
എല്ലാത്തിനും ഒരു മറ നല്ലതാണ്.
അടി തെറ്റാതിരിക്കാന്‍  മറ വേണം.
ര്‍ത്തത്തെ ഭയക്കാതെ
ഇഷ്ടം പോലെ  ഓടിക്കളിക്കണം...
ഏവരുടെയും സമ്മതമാണു മറ.
ഇങ്ങനെ പോകുന്നു വാദഗതികള്‍.

മണ്ണിലെ ഒരു ഗര്‍ത്തത്തെ
മറയ്ക്കരുതെന്ന് മറുപക്ഷം.
പട്ടികള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കും
സ്വാതന്ത്ര്യത്തോടെ എത്തിനോക്കിക്കൂടേ..
ചുവരുകളുടെ വിലങ്ങനെയുള്ള കൂട്ടലും
കുത്തനെയുള്ള കിഴിക്കലും ഭീരുത്വമല്ലേ....
തീരുമാനിക്കാം സ്വന്തം ഇടര്‍ച്ചകളെ,
മരണത്തെത്തന്നെ....
അറിയാം, നീരിളക്കത്തിന്റെ സാന്നിധ്യം കാലില്‍.
കിണര്‍ എവന്റെയുമാകണം.
ഒറ്റനോട്ടത്തില്‍ നീര്‍ കിനിയണം.
അത്രയേ വേണ്ടൂ....

വെളുക്കുവോളം ചര്‍ച്ച ചെയ്ത്
കുടമുടയ്ക്കണോ...
എന്നെ ഞാനായി കണ്ടുകൂടേ...
എന്തുവന്നാലും
ഭൂമിക്കടിയിലെ ഈ ഏകന്തവാസം
ഞാന്‍ നിര്‍ത്തുകില്ല.
നെഞ്ചിലെ തിരയിളക്കവും.
എന്റെ മേല്‍ വീഴുന്ന സൂര്യചന്ദ്രനെ
തടയാനാമോ...
ഉരുകിയൊലിക്കുന്ന മേഘങ്ങളെയും.
വേണമെങ്കില്‍
ഇരുമ്പുകൈകളെ
പിന്‍വലിച്ചോളൂ......
ഇത്തിരിവട്ടത്തിലെ
നീരായിരിക്കാനാണ്
എനിക്കിഷ്ടം...

Saturday, April 2, 2011

വെളുപ്പ്





നീലക്കടലിന്റെ
പച്ച അഴിമുഖത്തേക്ക്
രക്തത്തിന്റെ നിറമുള്ള
പുഴവെള്ളമൊഴുകിയപ്പോള്‍
വെളുത്ത നുരകളാണ്
പ്രത്യക്ഷമായത്.....

മത്സ്യങ്ങളുടെ ജഡം തേടി
ബോട്ടുജെട്ടിയിലെത്താറുള്ള
പക്ഷികളുടെ കാഷ്ഠം
വെളുപ്പിന്‍ തുള്ളികളായി ഒഴുകി....

വെള്ളത്തില്‍ ചാടിയ
ഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....

Friday, April 1, 2011

മണ്ണ്



ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ചുണ്ടുകള്‍
മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്.
എനിക്ക്
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിരങ്ങളിൽ
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.

ഈ നൊച്ചില്‍ക്കാട്ടില്‍ നിന്ന്
ല്‍ക്കാലം 
ആറടി ദൂരത്തേക്ക്
ഞാന്‍ പിച്ച വയ്ക്കട്ടെ..

സോറി..

നീ എന്നെ പിന്തുടരുന്നതെന്തിനു ..?
വല്ലതും
ചെവിയില്‍ പകരാനാണോ ...?
സുഹൃത്തേ ,കണ്ടുകൂടേ.....
ഞാനെന്റെ ചെവിയില്‍
ഇയര്‍ഫോണ്‍ തിരുകിയിരിക്കുകയാണ് .
നീ എന്റെ ഹൃദയത്തില്‍
സുക്ഷിച്ചുനോക്കുന്നത് ഞാന്‍ കാണുന്നുണ്ട് .
സോറി,സുഹ്യത്തേ...
ഞാന്‍ ബൈപ്പാസ്സ്
കഴിഞ്ഞിറങ്ങിയതാണ്
നിന്റെ ഹസ്തം
എന്റെ നേര്‍ക്ക്‌ നീളുന്നുണ്ടു
സോറി,സുഹ്യത്തേ
ഞാന്‍ ചില്ലറ കൊണ്ടുനടക്കാറില്ല
ആരെയും കൈപിടിച്ചുയര്‍ത്താറുമില്ല
നീ എന്നോട് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്
സോറി,സുഹ്യത്തേ
എനിക്ക് നേരമില്ല
നിന്റെ പുഞ്ചിരി
...ദാ, ആ കാണുന്ന കുപ്പത്തൊട്ടിയിലിട്ടേക്കൂ



Tuesday, March 22, 2011

മണ്ണാങ്കട്ടയും കരിയിലയും




വെയിലേറ്റ് ക്ഷീണിച്ച മണ്ണാങ്കട്ട
തെരുവിലെത്തി.
ഒരു കടത്തു തോണി പോലെ
കരിയില വന്നു.
മണ്ണാങ്കട്ടയ്ക്ക്
കളഞ്ഞുപോയ താരാട്ട്
തിരിച്ചുകിട്ടിയപോലെ തോന്നി.
ലജ്ജ മറന്ന്
അവര്‍ വെയിലിലെ
അപ്പൂപ്പന്‍ താടികളായി .
പൊടുന്നനെ
കാറ്റും മഴയും വന്നു.
മണ്ണാങ്കട്ട 
സ്വീകരണമുറിയിലേ-
ക്കുരുണ്ടുപോയി.
കരിയില
കോടതിവരാന്തയിലേക്ക്
പാറിപ്പോയി....