Monday, October 31, 2011

വിറകുപുര




വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.

വീഴ്ത്താനായി മരങ്ങളില്ലാത്ത
നഗരമധ്യത്തിൽ വിറകുപുരയോ..!  
ഞാൻ അതിശയത്തോടെ ചോദിച്ചു

ഗ്യാസ്സ്കുറ്റിയാണിപ്പോഴുംഫാഷൻ..?
ഹൃദയത്തിന്റെ ആകൃതിയാണതിന്ന്.
മകൾ പറഞ്ഞു.

ഇൻഡക്ഷൻ കുക്കറിന്നാണു പവർ.
വേണമെങ്കിൽ അത്യാവശ്യത്തിന്ന്
കന്നാസ്സിലെ മണെണ്ണയുമാവാം ..
മകൻ പറഞ്ഞു.
അവൾ ഗൗരവം പൂണ്ടു: .
ശരിയാണ്
ഗ്യാസ്സുകുറ്റിയ്ക്ക്
ഹൃദയത്തെയും ഭ്രൂണത്തെയും വരെ
കത്തിക്കാനാവും
മണെണ്ണയ്ക്ക്
അടുപ്പിനെ മാത്രമല്ല,
ദേഹത്തെയും കുളിർപ്പിക്കാനുമാവും.
പക്ഷേ വിറകുകൊള്ളിയുടെ
സാംഗത്യം വേറെയാണ്.
അത്
അടുപ്പിന്റെയും വീടിന്റെയും
വിശപ്പ് കെടുത്തും.
പുക
വീടുംകടന്ന് കാട്  തേടിപ്പോകും.
അത് എന്റെ
പേടിയും മൗനവും ഇല്ലാതാക്കും.
ഉണക്കമരത്തിൽ
പൂക്കളുടെ ചിത്രങ്ങളുണ്ടാകും.
അത്
കത്തിത്തീർന്നാലും ശേഷിക്കും

അവളുടെ വാഗഗ്നി പടർന്ന്
മരനീരൊലിച്ച്
വീടിനോട് ചേർന്ന്
വിറകുപുര കൂടിയുണ്ടായി.

Friday, October 7, 2011

മീശക്കാരൻ കേശവൻ


മീശക്കാരൻ കേശവൻ
കാടും മേടും താണ്ടി
പാടോം പുഴേം ചുറ്റി
റോട്ടിലെത്തിയേ ..

മീശക്കാരൻ കേശവൻ
ശ്..ശീ ന്ന് വേവുന്ന റോഡ് കണ്ടേ

മീശക്കാരൻ കേശവൻ
ആശയോടെ കീശപിടിച്ചപ്പം
മാനത്തെരമ്പം കേട്ടേ

മീശക്കാരൻ കേശവൻ
മാനത്തേറി
മണലിലേക്കെറങ്ങിയേ.

മീശക്കാരൻ കേശവനെ
മണലെടുത്തോണ്ടുപോയേ..


Wednesday, October 5, 2011

ഫ്ഫ, ചൂ....ലേ..





ചൂലേ എന്നുവിളിച്ച്
എന്നെ അധിക്ഷേപിക്കരുത്.

ചൂലേ..,ചൂലേ..,ചൂലേ
നീയെന്തെടുക്കുന്നെടായീലോകത്ത്?

നീ നിൽക്കുന്നയിടം
വൃത്തിയാക്കുന്നത് ഞാനല്ലേ.?
നിന്റെ തലയ്ക്കുമുകളിലെ മാറാല,
നിന്റെ മൂക്കിന്നകത്തും
പുറത്തുമുള്ള ഓടകൾ
നീ പോകുന്നയിടം -മുറ്റം,നാട്,
പള്ളിക്കൂടം,ആശുപത്രി,
അമ്പലങ്ങൾ,പള്ളികൾ,
മദ്യഷാപ്പ്,തിയേറ്റർ
ഞാൻ വൃത്തിയാക്കുന്നില്ലേ..?
എന്റെ വർഗ്ഗം
നിന്റെ തലയിലെ പേനുകളെ
അടിച്ചുവാരുന്നില്ലേ..?
നിന്റെ പല്ലിടയും ചെവിക്കുഴിയും
തോണ്ടിക്കളയുന്നില്ലേ..?
നിന്റെ നാക്കും തൊക്കും
നുരപ്പിച്ച് ശുദ്ധീകരിക്കുന്നില്ലേ..?
എന്തിനേറെ,
പട്ടടയിൽ കത്തിതീർന്നാലും
നിന്നെ അടിച്ചുവാരിക്കൂട്ടുന്നില്ലേ..?

ഫ്,,ചൂലേ,
ബുദ്ധിയില്ലാത്തവനേ
എന്താ നിന്റെ പണി..?
ഒന്നിനെ ഒരിടത്തുനിന്ന്
മറ്റൊരിടത്തേക്ക് മാറ്റുകയല്ലേ..?
ഇഷ്ടമില്ലാത്തതിനെ
ആരാന്റെ പറമ്പിലേക്ക്
ഓടിച്ചുവിടുകയല്ലേ..?
ഇറ്റലിയിൽനിന്നും ജർമനിയിനിന്നും
ചപ്പുചവറുകൾ അടിച്ചുവാരി
ലോകത്തെല്ലാടത്തും വിതറിയില്ലേ..?
അമേരിക്കൻ ലേബിലെ പൊടികൾ അടിച്ചുകൂട്ടി
ഹിരോഷിമയിൽ വർഷിച്ചില്ലേ..?
പൗരസ്ത്യരാജ്യങ്ങളിലെ ചെള്ളുകളെ,
വിശുദ്ഥ്ഗ്രന്ഥങ്ങളിലെ പൂച്ചികളെ
തെരുവുകൾതോറും കൊണ്ടിട്ടില്ലേ..?
ആഫ്രിക്കൻ മങ്കിയുടെ പേനുകളെ
അന്റാർട്ടിക്കവരെ സ്പ്രേ ചെയ്തില്ലേ..?
ഡിഡിറ്റിയും ൾഫാനും അടിച്ചുവാരി
വയലേലകളിൽ കൊണ്ടിട്ടില്ലേ..?
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ
തെരുവിൽ കൊണ്ടിടലല്ലേടാ,നിന്റെ പണി..?
ലോകം തന്നെ കുപ്പത്തൊട്ടിയായി
ക്കാണുന്നവനല്ലേടാ,നീ..?

മിണ്ടാതിരുന്നോ,മിണ്ടാതിരുന്നോ
ഞാനില്ലേൽ കാണാമായിരുന്നു
നീയീജന്മം ജീവിക്കുന്നത്...!
നിന്നെ ഞാനൂതിപ്പറപ്പിക്കും
മിണ്ടാതിരുന്നോ,-തടിയാ.

Tuesday, October 4, 2011

തലവര



വീടിന്നു പ്ലാൻ വരയ്ക്കുക പ്രയാസമാണ്..
വരകൾ സ്വയംവരകളായി  മാറുന്നു
നീളേണ്ടവ വളഞ്ഞും
വളയേണ്ടവ നിവർന്നുമിരിക്കുന്നു
അടുക്കളവര കുറുകിയും
സ്വീകരണമുറിവര തെന്നിയും മാറുന്നു
കിടപ്പുമുറിവര പലവലിപ്പത്തിൽ
അളവുതെറ്റി അലങ്കോലമാവുന്നു.
വരാന്തയിൽ നിന്ന് നേരെ
സ്വീകരണത്തിലേയ്ക്ക് 
കാലെടുത്തുവയ്ക്കാമോ....?
വരാന്തയല്ലേ സ്വീകരിക്കേണ്ടത്..?
ഹൃദയം  സ്നേഹം നിക്ഷേപിക്കുന്നത്
തലച്ചോറിലോ മുഖത്തോ..?
നെഞ്ചിൻ കതക് തുറക്കുമ്പോൾ
വിജാഗിരിക്കുശുമ്പ് ഉയരില്ലേ..?
സ്വീകരണവര നീളേണ്ടത്
അടുക്കളയിലേക്കോ 
കിടപ്പുമുറിയിലേക്കോ..?
പൂജാമുറിയും ഊണുമുറിയും
അടുത്തടുത്തു വരാമോ..?
ഒറ്റവരകൊണ്ട്
ദൈവത്തെയുംസീസറെയും
വേർതിരിക്കാമോ..?
അടുക്കള 
വടക്കോട്ട് മുഖം തിരിക്കുന്നതെന്തിന്..? .
സ്വീകരണമുറിയിൽ നിന്നും ഓരോ മുറിയിലേക്കും
പലകാലങ്ങൾ പല അകലങ്ങൾ..
വരകൾ ഇടഞ്ഞുനിൽക്കയാണ്.....
പ്ലാൻ ഇന്നോ നാളെയോ കൊടുക്കാനാമോ..?
തലവര എന്നല്ലാതെന്തുപറയാൻ......?