Saturday, April 23, 2011

വീട്




വരൂ,എന്റെ വീട് കാണൂ....
പ്ലാസ്റ്റിക്ക് വിരിച്ചിട്ടുണ്ട്,
നിലം തൊടാതെ കയറിവരാം.
ഇരുന്നു കാണാം,
ചുവരില്‍ തളച്ച പ്രക്യതിചിത്രങ്ങളെ.
ഏസി ഓണ്‍ ചെയ്തിട്ടുണ്ട്.
തണുപ്പിക്കാം,ചിന്തകളെ, വികാരങ്ങളെ.
ചതുരപ്പെട്ടി ഓണ്‍ ചെയ്യാം.
യുദ്ധം നേരില്‍ കണ്ട് രസിക്കാം.
അവയവങ്ങളറ്റ് വീഴുന്നവരോട്
നേരിട്ടല്ലാതെ സഹതപിക്കാം.
കുടിക്കാം കുഴല്‍ വെച്ച്,
മാങ്ങ,നാരങ്ങ,പൈനാപ്പിള്‍
ചങ്ങാതിക്ക് പകരം ഞാന്‍ സ്ഥാപിച്ച
ള്‍ക്കണ്ണാടിയില്‍ നോക്കാം.
കാണാം ,നിങ്ങളെ മാത്രം.....
വരൂ... അകത്തു വരൂ.....

കുഞ്ഞിരാമേട്ടനും ഉണ്ണിയാര്‍ച്ചയും





നിലവറയിലെ ഉറുമി കൈയിലെടുക്കുക.
ഈ കരിമീന്‍ നാലു തുണ്ടമാക്കുക.
ഈ വാള്‍ കൈയിലെടുക്കുക.
തോരനു വേണ്ട പച്ചക്കറി നന്നായരിയുക.
ഈ ചുരിക കൈയിലെടുക്കുക
വഴിയേ പോണ നോട്ടം തുരന്നെടുക്കുക
അലമാരയിലെ ഫുള്‍ക്കയ്യ് ഷര്‍ട്ട് സമ്മാനം തരാം.

Thursday, April 21, 2011

എന്‍ഡ്, ഈ സള്‍ഫാന്‍





ഞങ്ങടെ തലകള്‍
കയറ്റിയയക്കേണ്ട
കശുവണ്ടിയല്ല,ഫലങ്ങളല്ല..
ഞങ്ങടെ കൈകള്‍
തോക്കുകളല്ല..
ഞങ്ങടെ കാലുകള്‍
വിഷസിലിണ്ടറല്ല.
ഞങ്ങടെ പാദം
മൂവുലകുമളക്കേണ്ട ഡോളറല്ല.
ഞങ്ങടെ കണ്ണുകള്‍
നാണയച്ചിഹ്നമല്ല.
ഞങ്ങടെ കാതുകള്‍
വിഷകുപ്പികളല്ല.
ഞങ്ങടെ ഞരമ്പുകള്‍
മരുന്നുതളിക്കും കുഴലുകളല്ല
പുസ്തകം പിടിക്കാനും
കൈക്കോട്ട് പിടിക്കാനും
ജീവിതം കുറിക്കാനും.
മണ്ണിനെയറിയാനും

ഞങ്ങള്‍ക്കുവേണമീ ശരീരം
ഞങ്ങടെ സ്വന്തം ശരീരം.

Wednesday, April 20, 2011

പുക


മുറ്റത്ത് പഴുത്തിലകള്‍ വീണത്
അവള്‍ കണ്ടില്ലേ....
പുല്ല് വളര്‍ന്നതറിഞ്ഞില്ലേ....
അവള്‍  എന്തു ചെയ്യുകയാണ്....
ഉപ്പുപാത്രത്തില്‍ കിടക്കയാണോ....
എണ്ണയില്‍ പൊരിയുകയണോ....
കടുകുമണിയുടെ പിറകെ ഓടുകയാണോ....
അടുപ്പിനോട് കലഹിക്കയാണോ.....
പുകക്കുഴലിലൂടെ നൂണിറങ്ങിവന്ന പുക
മുറ്റം മുഴുവന്‍ പടരുന്നല്ലോ..!!
ഇനി എന്തു ചെയ്യും....!!
തിരഞ്ഞു ചെല്ലണമോ..?
കാണ്മാനില്ലെന്ന്
പരസ്യം കൊടുക്കണമോ..?

Saturday, April 16, 2011

കടല്‍പ്പരപ്പ്


“ഈ നീലപ്പരപ്പ് നിന്റെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട് കേട്ടോ.
പക്ഷേ എനിക്ക് അതിന്റെ ആഴം കാണാന്‍ സാധിക്കുന്നില്ല.“
അയാള്‍ കാറ്റിലുലയുന്ന അവളുടെ സാരിത്തുമ്പ്
മുഖത്ത് ചേര്‍ത്തുകൊണ്ട് പറഞ്ഞു.
അപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു
“നിങ്ങള്‍ പറയുന്നത് നേരോ? എനിക്ക് വിശ്വാസം വരുണില്ല്യ,
ഇന്ന് രാവിലെ കൂടി അമ്മ പറഞ്ഞത് എന്റെ കണ്ണില്‍ നിറയെ മറുകുകളാണെന്നാണ്.എന്റെ നോട്ടം ഏറ്റാല്‍ ചെടികള്‍ പോലും വാടിക്കരിഞ്ഞുപോകുവത്രേ......“
അയാള്‍ അവളുടെ ദേഹത്തോട് കൂടുതല്‍ ചേര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു:
“നിന്റെ അമ്മയ്ക്കറിയാഞ്ഞിട്ടാണ്, നിന്റെ നോട്ടമേറ്റാല്‍ ചെടികള്‍ പോലും പൂക്കും.പൂവുകളില്‍ ആയിരം കണ്ണുകള്‍ വിടര്‍ന്നേക്കും...“.
അവള്‍ വായ പൊളിച്ചുനിന്നു.
“എനിക്ക് മനസ്സിലാവിണില്ല്യ,ഇപ്പറഞ്ഞതൊന്നും.അമ്മ രാവിലെ പറഞ്ഞതോര്‍മ്മീംണ്ടെനിക്ക്.
എന്റെ കണ്ണു കൊണ്ടിട്ടാണത്രേ,കഴിഞ്ഞകൊല്ലം പശൂംന്റെ കറവ് നിന്നുപോയത്.ഇക്കൊല്ലം മാവ് കായ്ക്കാഞ്ഞത് ഞാന്‍ നോക്കിട്ടാണത്രേ......."
അയാളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.
“നിന്റെ അമ്മയ്ക്കെന്തറിയാം?നിന്റെ കണ്ണുകളില്‍ മാത്രമല്ല,കവിളിലും ചുണ്ടിലുമെല്ലാം ഈ കടല്‍ പ്രതിഫലിക്കുന്നുണ്ട്.അസ്തമയസൂര്യന്റെ ചുവപ്പാണ് നിന്റെ ദേഹം... അതെല്ലാം മതിവരുവോളം കാണണമെനിക്ക്.നീ എന്റെ കൂടെ പോരുന്നോ?."-.കിലുങ്ങിച്ചിരിയില്‍ അവസാനിപ്പിച്ച് അയാള്‍ ചോദിച്ചു.അന്നേരം അവള്‍ നിലവിളിച്ചു:
“ഹെന്റമ്മോ? ചായക്കടയില്‍ പാല് കൊടുക്കാന്‍ വന്നതാണു ഞാന്‍.അഞ്ചുമണിക്കുമുന്‍പ് വീട്ടിലെത്തിയില്ലേല്‍ അമ്മ ചീത്തപറയും.ആണുങ്ങളോട് വര്‍ത്തമാനം പറഞ്ഞിനെന്നറിഞ്ഞാല് ചെലപ്പോ ,തല്ലുകേം ചെയ്യും..ഞാന്‍ പോവ്വാ...“
അവള്‍ എഴുന്നേറ്റ് സാരി നേരെയാക്കി തിരിഞ്ഞുനോക്കാതെ പൂഴിപ്പരപ്പിലൂടെ നടന്നു.
അയാള്‍ മരവിച്ചുനിന്നു.
തിരമാലകള്‍ അയാളെയും കടന്ന് അവളുടെ കാലടികളെ മായ്ച്ചുകളയാനായി കുതിച്ചുചെന്നു.

Thursday, April 14, 2011

കണി





ല വീടുകളില്‍ നിന്നുവന്ന്
പ്ലാസ്റ്റിക്ക്കൂടിനുള്ളില്‍
ഒത്തുചേര്‍ന്ന
ഉണ്ണിയപ്പങ്ങളിലൊന്ന്
പറഞ്ഞു:
ഉണ്ണിമോള്‍ എന്നെ
വീട്ടീന്നു പുറത്താക്കിയതാണ്.
രാവിലെ മുതല്‍ അവള്‍ക്ക്
തിരക്കായിരുന്നു.
ഓട്ടുരുളിയിലെ ഫലക്കണിക്കണ്ട്,
ഉണ്ണിക്കണ്ണനെക്കണ്ട്
നേരം കളഞ്ഞതല്ല.
അമ്മമ്മ കൈവെള്ളയില്‍
വെച്ചുകൊടുത്ത നാണയത്തുട്ടിനെ
ഓമനിച്ചല്ല.
ഉടുപ്പിന്റെ വര്‍ണ്ണവിസ്മയങ്ങളില്‍
കണ്ണുമേയ്യിച്ചല്ല.
കൊച്ചനിയനെ വിരലില്‍ തൂക്കി
അടുത്ത വീട്ടില്‍ പോയതല്ല.
രാവിലെ മുതല്‍
ചെവിയ്ക്കല്‍ തിരുകിയ സെല്ലില്‍
യെസ്സ്,നോ,ഹായ് ഡാ 
ര്‍ക്കിക്കയായിരുന്നു.
എന്നെയൊന്ന് രുചിച്ചുനോക്ക്
എന്നു പറഞ്ഞതിനാണ്
ഇറക്കിവിട്ടത്.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ചൈനീസ്സ്പ്പടക്കങ്ങളുടെ
പിറുപിറുപ്പ് കേട്ടുമടുത്താണ്
ഞാനിറങ്ങിപ്പോന്നത്.
കഴിഞ്ഞകൊല്ലംവരെ
നാട്ടുപടക്കങ്ങള്‍ എന്നോട്
മുഴക്കത്തോടെ സംസാരിച്ചിരുന്നു.
ഉടുപ്പ് നന്നായിട്ടുണ്ട്
എന്നു പ്രശംസിച്ചിരുന്നു.
ഞാന്‍ കൊടുത്ത മധുരം
നുണഞ്ഞിരുന്നു.
അധികനേരം എണ്ണയില്‍ക്കിടന്ന്
കറുക്കല്ലേ എന്ന്  ശാസിച്ചിരുന്നു.
നിറന്ന് ചിരിച്ചിരുന്നു.
ഇതിപ്പോള്‍ മുറുമുറുപ്പ് മാത്രം.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ഫ്രിഡ്ജില്‍നിന്നാണു
ഞാന്‍ വരുന്നത്.
കഴിഞ്ഞാഴ്ച്ച
ചേച്ചിയുണ്ടാക്കിവെച്ച്
പോയതാണെന്നെ.
വീട്ടിലുള്ള ചേട്ടന്‍
പലപ്രാവശ്യം ഫ്രിഡ്ജ്
തുറന്നതാണ്.
എന്നെ കൊണ്ടുപോകുമെന്ന്
ഞാന്‍  കൊതിച്ചു.
ഫ്രീസറിലെ
അലിവുള്ള ചങ്ങാതിയെ
പലവട്ടം കൊണ്ടുപോയി.
കുടവയറുള്ള ബോട്ടില്‍ച്ചേട്ടനെ
പലവട്ടം സേവിച്ചു.
എന്നെമാത്രം..എന്നെമാത്രം...
ശീതം വന്ന് പനിപിടിക്കുമെന്ന്
തോന്നിയപ്പോഴാണിറങ്ങിയത്....

ഇതെല്ലാം കേട്ട്
മാങ്കൊമ്പിലിരുന്നൊരു കാക്ക
ഉണ്ണിയപ്പങ്ങളെ
കണികാണാനെത്തി.
................................

Saturday, April 9, 2011

ആള്‍ മറയില്ലാത്ത കിണര്‍






ള്‍ മറയില്ലാത്ത കിണര്‍
മൂടണമോയെന്ന് രണ്ട് പക്ഷം
കിണറായാല്‍
ദൂരെ നിന്നേ കാണണമത്രേ..
അപകടം മാടിവിളിക്കുമത്രേ..
വാക്കിന്റെ ഉച്ചഭാഷിണിയാണ് മറ.
എല്ലാത്തിനും ഒരു മറ നല്ലതാണ്.
അടി തെറ്റാതിരിക്കാന്‍  മറ വേണം.
ര്‍ത്തത്തെ ഭയക്കാതെ
ഇഷ്ടം പോലെ  ഓടിക്കളിക്കണം...
ഏവരുടെയും സമ്മതമാണു മറ.
ഇങ്ങനെ പോകുന്നു വാദഗതികള്‍.

മണ്ണിലെ ഒരു ഗര്‍ത്തത്തെ
മറയ്ക്കരുതെന്ന് മറുപക്ഷം.
പട്ടികള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കും
സ്വാതന്ത്ര്യത്തോടെ എത്തിനോക്കിക്കൂടേ..
ചുവരുകളുടെ വിലങ്ങനെയുള്ള കൂട്ടലും
കുത്തനെയുള്ള കിഴിക്കലും ഭീരുത്വമല്ലേ....
തീരുമാനിക്കാം സ്വന്തം ഇടര്‍ച്ചകളെ,
മരണത്തെത്തന്നെ....
അറിയാം, നീരിളക്കത്തിന്റെ സാന്നിധ്യം കാലില്‍.
കിണര്‍ എവന്റെയുമാകണം.
ഒറ്റനോട്ടത്തില്‍ നീര്‍ കിനിയണം.
അത്രയേ വേണ്ടൂ....

വെളുക്കുവോളം ചര്‍ച്ച ചെയ്ത്
കുടമുടയ്ക്കണോ...
എന്നെ ഞാനായി കണ്ടുകൂടേ...
എന്തുവന്നാലും
ഭൂമിക്കടിയിലെ ഈ ഏകന്തവാസം
ഞാന്‍ നിര്‍ത്തുകില്ല.
നെഞ്ചിലെ തിരയിളക്കവും.
എന്റെ മേല്‍ വീഴുന്ന സൂര്യചന്ദ്രനെ
തടയാനാമോ...
ഉരുകിയൊലിക്കുന്ന മേഘങ്ങളെയും.
വേണമെങ്കില്‍
ഇരുമ്പുകൈകളെ
പിന്‍വലിച്ചോളൂ......
ഇത്തിരിവട്ടത്തിലെ
നീരായിരിക്കാനാണ്
എനിക്കിഷ്ടം...

Saturday, April 2, 2011

വെളുപ്പ്





നീലക്കടലിന്റെ
പച്ച അഴിമുഖത്തേക്ക്
രക്തത്തിന്റെ നിറമുള്ള
പുഴവെള്ളമൊഴുകിയപ്പോള്‍
വെളുത്ത നുരകളാണ്
പ്രത്യക്ഷമായത്.....

മത്സ്യങ്ങളുടെ ജഡം തേടി
ബോട്ടുജെട്ടിയിലെത്താറുള്ള
പക്ഷികളുടെ കാഷ്ഠം
വെളുപ്പിന്‍ തുള്ളികളായി ഒഴുകി....

വെള്ളത്തില്‍ ചാടിയ
ഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....

Friday, April 1, 2011

മണ്ണ്



ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ചുണ്ടുകള്‍
മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്.
എനിക്ക്
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിരങ്ങളിൽ
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.

ഈ നൊച്ചില്‍ക്കാട്ടില്‍ നിന്ന്
ല്‍ക്കാലം 
ആറടി ദൂരത്തേക്ക്
ഞാന്‍ പിച്ച വയ്ക്കട്ടെ..

സോറി..

നീ എന്നെ പിന്തുടരുന്നതെന്തിനു ..?
വല്ലതും
ചെവിയില്‍ പകരാനാണോ ...?
സുഹൃത്തേ ,കണ്ടുകൂടേ.....
ഞാനെന്റെ ചെവിയില്‍
ഇയര്‍ഫോണ്‍ തിരുകിയിരിക്കുകയാണ് .
നീ എന്റെ ഹൃദയത്തില്‍
സുക്ഷിച്ചുനോക്കുന്നത് ഞാന്‍ കാണുന്നുണ്ട് .
സോറി,സുഹ്യത്തേ...
ഞാന്‍ ബൈപ്പാസ്സ്
കഴിഞ്ഞിറങ്ങിയതാണ്
നിന്റെ ഹസ്തം
എന്റെ നേര്‍ക്ക്‌ നീളുന്നുണ്ടു
സോറി,സുഹ്യത്തേ
ഞാന്‍ ചില്ലറ കൊണ്ടുനടക്കാറില്ല
ആരെയും കൈപിടിച്ചുയര്‍ത്താറുമില്ല
നീ എന്നോട് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്
സോറി,സുഹ്യത്തേ
എനിക്ക് നേരമില്ല
നിന്റെ പുഞ്ചിരി
...ദാ, ആ കാണുന്ന കുപ്പത്തൊട്ടിയിലിട്ടേക്കൂ