Saturday, November 26, 2011

നോ ഗ്രേഡ്







വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി മേളയിലെത്തി.

രുവൻ
വയലിലെ ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.

ഒരുവൻ
വിത്തുരൂപം നിർമ്മിക്കുന്നതിൽ
പരാജിതനായി.

കുന്നിനെ തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ തേടി നടന്നു..

തോക്കും അറ്റ്ലസ്സും പോലെ
പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
നോ ഗ്രേഡ്……

Saturday, November 12, 2011

വാൾസ്ട്രീറ്റിലെ ശിൽപ്പങ്ങൾ.




ആരാലും അറിയാതെ
മണ്ണിന്നടിയിലെ പാറകളുടെ തണലിൽ.
കുറച്ചു ധൂളികൾ കിടപ്പുണ്ടായിരുന്നല്ലോ..
അവർ മണ്ണിന്നടിയിലെ വിത്തുകളാണ്
ഭക്ഷിച്ചതെന്നു തോന്നുന്നു.
നീരൊഴുക്കാവാം  ദാഹം തീർത്തുകൊടുത്തത്.

സപ്തംബർ പതിനൊന്നിന്
മണ്ണ് വിറച്ചതറിഞ്ഞിട്ടുണ്ടാവാം.
അതിർത്തികൾ ഭേദിച്ചുപാഞ്ഞ പട്ടാള ബൂട്ടുകൾ
ഉറക്കം കെടുത്തിയിട്ടുണ്ടാവാം..
ബോംമ്പ് വർഷങ്ങളുടെ ആഘാതങ്ങൾ
നിദ്രയിൽ നിന്നുണർത്തിയതാവാം.
ധൂളികൾ ശിൽപ്പങ്ങളായി
പാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….

Sunday, November 6, 2011

മംഗലാപുരം യാത്ര*






കൈയൊടിഞ്ഞ കുട്ടി
കാലൊടിഞ്ഞ യുവാവ്
നടുവൊടിഞ്ഞ വീട്ടമ്മ
മൂവരും മംഗലാപുരത്തേക്ക് പോകുന്നു.
കാറിൽ, വാനിൽ, ട്രെയിനിൽ.
കുട്ടി ഒരേ ചതുരക്കാഴ്ച്ച കണ്ട് മടുത്താണ്
പറമ്പിലിലേക്കിറങ്ങിയത്.
യുവാവ് ഓഫീസ്സിൽ നിന്ന്
താഴേക്ക് ചാടിയതാണ്.
വീട്ടമ്മ കുനിഞ്ഞിടത്തുനിന്ന്
നിവരാൻ ശ്രമിച്ചതാണ്.
മൂവരും അല്പനാൾക്കകം തിരിച്ചുവരും
കുട്ടി പുതിയ കാഴ്ച്ചയിലേക്ക്
വിരൽ ചൂണ്ടുമോ..?
യുവാവ് പുതുനടത്തം ശീലിക്കുമോ..?
വീട്ടമ്മ നിവർന്നുനിൽക്കുമോ..?


*മലബാറുകാർ വിദഗ്ധ ചികിൽസ തേടി മംഗലാപുരത്താണ് പോകാറ്.

Friday, November 4, 2011

വൈകുന്നേരം




തുലാം മാസത്തിന്റെ ഇടിമുരൾച്ചകൾ
അന്തരീക്ഷത്തിൽ തങ്ങിനിന്ന വൈകുന്നേരം.
ദിക്കുകളിൽ കണ്ണുരുട്ടലുകൾ
പ്രത്യക്ഷപ്പെട്ട വൈകുന്നേരം.
ശിരസ്സിലും മനസ്സിലും
മഴ നനഞ്ഞ വൈകുന്നേരം.
ആത്മാക്കൾ കൂടണയാൻ
വണ്ടികളിൽ ചീറിപ്പാഞ്ഞ വൈകുന്നേരം.
ഒട്ടിനിൽക്കും വസ്ത്രങ്ങൾ
ശരീരത്തെ വേർപ്പെടാൻ കൊതിച്ച വൈകുന്നേരം
അയാൾ ഭീതിയോടും വിറയലോടും
അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.
അയാൾ മരിച്ചുവെന്നാണ് ആളുകൾ പറഞ്ഞത്.